Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 02 കളിവിളക്കിൻ തിരിനാളം - Chapter 2 പാടിവീട്ടാത്ത കടങ്ങൾ, ചോറും പാട്ടും - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 കേരള പാഠാവലി - Unit 02 കളിവിളക്കിൻ തിരിനാളം: പാഠം 02 - പാടിവീട്ടാത്ത കടങ്ങൾ, ചോറും പാട്ടും - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ 'പാടിവീട്ടാത്ത കടങ്ങൾ' 'ചോറും പാട്ടും' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക്  നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

പാടിവീട്ടാത്ത കടങ്ങൾ - അനീഷ് നായർ 
♦ കണ്ടെത്താം പറയാം
♦ 'രണ്ടു കടങ്ങളും ജീവിതത്തിലെ വലിയ കടപ്പാടുകളാണ്'. രണ്ടു കടങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
ഒരുകാശുപോലുമില്ലാത്ത കാര്യം പറയുന്നതു കേട്ട് പള്ളുരുത്തിയിലെ ടാക്സി ഡ്രൈവർ മത്തായിച്ചേട്ടൻ പതിനാറുരൂപ കൊടുത്തു സഹായിച്ചു. തിരിച്ചുകിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാതെ, ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം പണം നൽകി സഹായിച്ചത്. യേശുദാസിന്റെ അപ്പച്ചൻ മരിച്ച സമയത്ത് മൃതദേഹം വിട്ടുകിട്ടാൻ ബിൽ അടയ്ക്കാനായി പണമില്ലാതെ ഓടിയപ്പോൾ പി.ഭാസ്കരൻ മാഷ് എണ്ണൂറുരൂപ നൽകി സഹായിച്ചു. ഒന്നും പ്രതീക്ഷിക്കാതെയാണ് മാഷും ആ പണം കൊടുത്തത്. ഈ രണ്ടു കടങ്ങളെക്കുറിച്ചാണ് ജീവിതത്തിലെ വലിയ കടപ്പാടുകൾ എന്ന് യേശുദാസ് പറയുന്നത്.
♦ ഇത്തരത്തിലുള്ള കടപ്പാടുകളെക്കുറിച്ച് നിങ്ങൾക്ക് പറയാനുണ്ടോ? പരസ്പരം പങ്കുവയ്ക്കൂ.
പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം തന്റെ ജീവിതത്തിലെ ഒരു അനുഭവം എഴുതിയിരിക്കുന്നത് വായിക്കൂ.
ഫീസ് കൊടുക്കാനില്ലാത്ത കുട്ടി 
ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. പഠിക്കുന്ന കാലത്തു പുസ്തകങ്ങൾ വാങ്ങാനോ ഫീസ് കൊടുക്കാനോ യാതൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. പ്രതിമാസം ആറു രൂപയായിരുന്നു അന്നത്തെ ഫീസ്,
കയർത്തൊഴിലാളിയായ എന്റെ അപ്പനു വളരെ കുറഞ്ഞ കൂലിയേ അന്നുണ്ടായിരുന്നുള്ളൂ. കുടുംബം പോറ്റാൻ തന്നെ അദ്ദേഹം നന്നേ പാടുപെട്ടിരുന്നു. പിന്നെങ്ങനെയാണു പ്രതിമാസം ആറു രൂപ ഫീസ് കൊടുക്കുക.
അക്കാലത്ത് എസ് എസ് എൽ സി വരെയെത്താൻ പതിനൊന്നു കൊല്ലം പഠിക്കണമായിരുന്നു. ഞാൻ ചെറായി വിജ്ഞാന വർദ്ധിനി സഭാ ഹൈസ്കൂളിൽ പതിനൊന്നാം തരത്തിൽ പഠിക്കുകയാണ്. ഇടയ്ക്കു ഫീസ് കൊടുക്കാൻ യാതൊരു നിവൃത്തിയും ഇല്ലാതായി. ഫീസ് കൊടുക്കേണ്ട അവസാന തീയതിയും കഴിഞ്ഞതിനാൽ, ഞാൻ സ്കൂളിൽ പോകാതെ വീട്ടിൽ ചുരുണ്ടിരുന്നു. എന്റെ പഠിപ്പു നിന്നുപോകുമെന്ന് ഏകദേശം ഉറപ്പായി. തത്കാലം വേറെ വഴിയൊന്നുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ക്ലാസ്സ് അദ്ധ്യാപകനായ ധർമരത്നം മാസ്റ്റർ മറ്റു കുട്ടികളെ വിട്ട് എന്നെ വിദ്യാലയത്തിലേക്കു വിളിപ്പിച്ചത്. കലയിലും സാഹിത്യത്തിലുമൊക്കെ അല്പസ്വല്പം താത്പര്യമുള്ള എന്നോടു ധർമരത്നം മാസ്റ്റർക്ക് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. എങ്കിലും ഞാൻ പേടിച്ചാണു വിദ്യാലയത്തിൽ ചെന്നത്.
അദ്ദേഹം എന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു: “സിപി, താനെന്താ നാലഞ്ചു ദിവസമായി ക്ലാസ്സിൽ വരാത്തത്?" 
“ഫീസ് തരാത്തതുകൊണ്ടാണ്. അപ്പന് ഈയിടെയായി ജോലി വളരെ കുറവായിരുന്നു''. ഭവ്യതയോടെ ഞാൻ അറിയിച്ചു.
“എന്ത്? താൻ കൃത്യസമയത്തുതന്നെ ഫീസ് തന്നല്ലോ. ഇതാ ഞാൻ രജിസ്റ്ററിൽ വരവുവച്ചിരിക്കുന്നതു കണ്ടില്ലേ?" അദ്ദേഹം ഹാജർ ബുക്ക് നിവർത്തി എന്നെ കാണിച്ചു.
“ഇല്ല സാർ, ഞാൻ സാറിന്റെ കൈയിൽ ഫീസ് തന്നിട്ടില്ല.” ഞാൻ തറപ്പിച്ചു പറഞ്ഞു.
“തന്നു. താൻ ഓർമ്മിക്കാതിരുന്നിട്ടാണ്. ക്ലാസ്സിലിരുന്നോളൂ” അദ്ദേഹം ഒന്നുമറിയാത്തപോലെ വീണ്ടും എന്റെ തോളിൽ തട്ടി. ക്ലാസ്സിലെ മറ്റു കുട്ടികൾക്കൊന്നും ഇതിന്റെ പൊരുൾ പിടികിട്ടിയില്ല. യഥാർത്ഥത്തിൽ എന്റെ ഫീസ് അദ്ദേഹംതന്നെ സ്വന്തം കീശയിൽ നിന്നെടുത്തു വരവുവയ്ക്കുകയാണു ചെയ്തത്. അതു മറ്റു കുട്ടികൾ അറിയരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകളും അതുമൂലം ഞാനനുഭവിക്കുന്ന പ്രയാസങ്ങളുമെല്ലാം അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു.
ധർമരത്നം മാസ്റ്റർ ഒരു വലിയ മനുഷ്യനായിരുന്നുവെന്നു ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. അദ്ധ്യാപക സംഘടനാ നേതാവായും സഹകരണബാങ്ക് പ്രസിഡന്റായും സാംസ്കാരിക പ്രവർത്തകനായും നാട്ടിലെല്ലാവരുടെയും പ്രശംസ പറ്റിയ ആ നല്ല ഗുരുനാഥൻ മരിച്ചപ്പോൾ ഞാനദ്ദേഹത്തിന്റെ വീട്ടു മുറ്റത്തുനിന്ന് ഇതെല്ലാമോർത്തു പൊട്ടിക്കരഞ്ഞു. പേരുപോലെ തന്നെ അദ്ദേഹം ധർമ്മത്തിന്റെ ഒരു രത്നമായിരുന്നു.

♦ ഗാനാലാപനം
♦ യേശുദാസ് ആലപിച്ച ഗാനങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതൊക്കെയാണ്? ഇഷ്ടപ്പെടാനുള്ള കാരണം കൂടി പറയുക. ക്ലാസിൽ സംഘമായോ വ്യക്തിഗതമായോ ആലപിക്കുക. ലഭ്യമായ വാദ്യോപകരണങ്ങളും ഉപയോഗിക്കുമല്ലോ. 
യേശുദാസ് പാടിയ എല്ലാ പാട്ടുകളും എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എങ്കിലും കൂടുതൽ പ്രിയപ്പെട്ടത് ‘ജബ് ദീപ് ജലേ ആനാ', ‘ദേവാങ്കണങ്ങൾ', 'മാനേ..', 'ഹരിമുരളീരവം' എന്നിവയാണ്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ 'ദേവാങ്കണങ്ങൾ' ഈ പട്ടികയിൽ മുമ്പിൽ നിൽക്കുന്നു. ഈ പാട്ടിൽ അദ്ദേഹത്തിന്റെ സ്വരശുദ്ധി, രാഗഭംഗി എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മനസ്സിന് ആശ്വാസം തരുന്ന ഒരുപാട്ടാണു് 'ജബ് ദീപ് ജലേ ആനാ' പുഴ ശാന്തമായി ഒഴുകുംപോലെയാണ് അദ്ദേഹം അത് പാടിയിരിക്കുന്നത്. 'അയാൾ കഥയെഴുതുകയാണ്' എന്ന സിനിമയിൽ അദ്ദേഹം പാടിയ 'മാനേ' എന്ന ഗാനം വളരെ രസകരമാണ്. അതുപോലെതന്നെ പ്രശസ്തവും പാടാൻ ബുദ്ധിമുട്ടുള്ളതുമായ ആറാം തമ്പുരാനിലെ 'ഹരിമുരളീരവം' എന്ന ഗാനത്തിലെ ഗമകങ്ങളും സംഗതികളും അദ്ദേഹം അനായാസമായി പാടുന്നതു കേട്ട് ഞാൻ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്.
ക്ലാസിൽ അവതരിപ്പിക്കാം
യേശുദാസിന്റെ മികച്ച പാട്ടുകളുടെ ഒരു ലിസ്റ്റ് തയാറാക്കുക. പാടാനറിയാവുന്ന കുട്ടികളും വയലിൻ, തബല, കീബോർഡ് ഇവ അഭ്യസിച്ചിട്ടുള്ള കുട്ടികളും ചേർന്ന് ക്ലാസിൽ ഗാനാലാപനം നടത്താം.

♦ സ്വാഭിപ്രായം വ്യക്തമാക്കാം
♦ "ഓരോ വ്യക്തിയുടെയും വിജയത്തിന് പിന്നിൽ നിരവധി ആളുകളുടെ സഹനത്തിന്റെയും കരുതലിന്റെയും കരങ്ങളുണ്ട്''. പാഠഭാഗത്തെ ആസ്പദമാക്കി സ്വാഭിപ്രായം വ്യക്തമാക്കുക.
കഷ്ടപ്പെട്ടും പട്ടിണികിടന്നുമൊക്കെ പഠനം മുന്നോട്ടു കൊണ്ടു പോയ കുട്ടിക്കാലമാണ് യേശുദാസിന്റേത്. ആദ്യപാട്ട് പാടാനായി മദ്രാസിലേക്ക് പോകാനൊരുങ്ങുമ്പോൾ കൈയിൽ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല. ഈ വിവരം കൂട്ടുകാരനോട് യേശുദാസ് പറയുന്നതു കേട്ട ടാക്സിഡ്രൈവർ മത്തായിച്ചേട്ടൻ യേശുദാസിന് പതിനാറുരൂപ ഒരു മടിയും കൂടാതെ എടുത്തുകൊടുക്കുന്നു. ആ പണമാണ് മദ്രാസിലേക്ക് എത്താനുള്ള ചെലവിന് സഹായകമായത്. അതുപോലെ മാതാപിതാക്കളുടെ സഹനവും കരുതലും യേശുദാസിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കഷ്ടപ്പാടുകൾക്കിടയിലും മകന്റെ സംഗീതവാസന പോഷിപ്പിക്കാൻ യേശുദാസിന്റെ പിതാവ് വളരെയധികം കഠിനാധ്വാനം ചെയ്തു. പി. ഭാസ്കരൻ മാഷ്, സംഗീതസംവിധായകൻ എം. ബി. ശ്രീനി വാസൻ, ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരനായ തങ്ങൾ, തങ്ങളുടെ ബാപ്പ തയ്കാവു തങ്ങൾ... ഇങ്ങനെ പലയാളുകൾ പല ഘട്ടങ്ങളിൽ സഹായിച്ചതുകൊണ്ടാണ് യേശുദാസ് എന്ന മഹാഗായകൻ ഉണ്ടായത് എന്ന് നിസ്സംശയം പറയാം. ഇങ്ങനെ ഓരോ വ്യക്തിയുടെയും ജീവിതവിജയത്തിനു പിന്നിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും അയൽക്കാരുടെയും ബന്ധുക്കളുടെയുമൊക്കെ കരുതലിന്റെയും സഹനത്തിന്റെയും കരങ്ങൾ ഉണ്ടാകും.

♦ ലഘുവാക്യങ്ങളാക്കാം
♦ 'അപ്പച്ചന് വളരെ അടുപ്പമുള്ളവർ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും എനിക്കു വേണ്ടി ശിപാർശ ചെയ്തിട്ടില്ല' അർഥ വ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വാക്യങ്ങൾ പാഠഭാഗങ്ങളിൽ നിന്ന് കണ്ടെത്തി അവയെ ലഘുവാക്യങ്ങളാക്കുക.
അപ്പച്ചന് വളരെ അടുപ്പമുള്ളവർ സിനിമയിൽ ഉണ്ടായിരുന്നു. എങ്കിലും ഒരിക്കലും എനിക്കുവേണ്ടി ശിപാർശ ചെയ്തിട്ടില്ല. 
കൂടുതൽ വാക്യങ്ങൾ
• ''മത്തായി പതിനാറുരൂപ തന്നപോലെ ഒന്നും പ്രതീക്ഷിക്കാതെയാണ് മാഷും ആ പണം തന്നത്''.
മത്തായി പതിനാറു രൂപ തന്നു. അതു പോലെ ഒന്നും പ്രതീക്ഷിക്കാതെയാണ് മാഷും ആ പണം തന്നത്.
• ''അപ്പച്ചൻ മരിച്ച സമയത്ത് ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടാൻ ബിൽ അടയ്ക്കാനായി പണമില്ലാതെ ഓടിയപ്പോൾ എണ്ണൂറുരൂപ തന്നു സഹായിച്ചത് പി. ഭാസ്കരൻമാഷാണ്''. 
അപ്പച്ചൻ മരിച്ച സമയത്ത് ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടാൻ ബിൽ അടയ്ക്കാനായി പണമില്ലാതെ ഓടി. അപ്പോൾ എണ്ണൂറുരൂപ തന്നു സഹായിച്ചത് പി. ഭാസ്കരൻമാഷാണ്.
• "റിക്കോർഡിങ് കഴിഞ്ഞ് എങ്ങനെയുണ്ടെന്ന് എം. ബി. എസ്. തിരക്കിയപ്പോൾ സൗണ്ട് എഞ്ചിനീയറായ കോടീശ്വരറാവു പറഞ്ഞത് പത്തുവർഷം കഴിഞ്ഞു പറയാം'' എന്നായിരുന്നു. 
റിക്കോർഡിങ് കഴിഞ്ഞ് എങ്ങനെയുണ്ടെന്ന് എം. ബി. എസ്. തിരക്കി. അപ്പോൾ സൗണ്ട് എഞ്ചിനീയറായ കോടീശ്വരറാവു പറഞ്ഞത് 'പത്തുവർഷം കഴിഞ്ഞു പറയാം' എന്നായിരുന്നു.

♦ കൂടുതൽ ചോദ്യോത്തരങ്ങൾ 
1. "പകരക്കാരനില്ലാത്ത സംഗീതദാസനായി പഠനത്തിരക്കിലാണ്''. അടിവരയിട്ട വിശേഷണം ആരെക്കുറിച്ചാണ്?
എ. ഇളയരാജ
ബി. കെ. ജെ. യേശുദാസ്
സി. കൈതപ്രം ദാമോദരൻ നമ്പൂതിരി
ഡി. പി. ജയചന്ദ്രൻ
ഉത്തരം: കെ. ജെ. യേശുദാസ്

2. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ വരികൾ ഏതു ചലച്ചിത്രത്തിനുവേണ്ടിയാണ് യേശുദാസ് ആലപിച്ചത്?
എ. വേലുത്തമ്പി ദളവ
ബി. ഉദ്യോഗസ്ഥ 
സി. കാല്പാടുകൾ
ഡി. ഭാര്യ 
ഉത്തരം: കാല്പാടുകൾ

3. അർഥവ്യത്യാസം വരാതെ രണ്ടുവാക്യമായി എഴുതുക. 
കൈയിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു തങ്ങളോടു പറഞ്ഞു സങ്കടപ്പെടുമ്പോൾ എന്താ പിറുപിറുക്കുന്നതെന്ന് മത്തായിച്ചേട്ടൻ ചോദിച്ചു.
• കൈയിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു തങ്ങളോടു പറഞ്ഞു സങ്കടപ്പെട്ടു.
• അപ്പോൾ എന്താ പിറുപിറുക്കുന്നതെന്ന് മത്തായിച്ചേട്ടൻ ചോദിച്ചു.

4. അപ്പച്ചന്റെ അനുഭവം പ്രതിഫലം കൃത്യമായി വാങ്ങണമെന്ന് എന്നെ പഠിപ്പിക്കുന്നതായിരുന്നു. യേശുദാസിന്റെ ജീവിതസാഹചര്യത്തെക്കുറിച്ചുള്ള എന്തു സൂചനയാണ് ഇവിടെ ലഭിക്കുന്നത്?
നാടക - സിനിമാമേഖലകളിൽ പ്രവർത്തിക്കുന്ന ആളായിരുന്നു യേശുദാസിന്റെ പിതാവ്. പക്ഷേ കഷ്ടപ്പാടും പട്ടിണിയുമായിരുന്നു മിച്ചം. ഈ അനുഭവത്തിൽ നിന്നാണ് ജോലി ചെയ്താൽ കൃത്യമായി പ്രതിഫലം വാങ്ങണമെന്ന് യേശുദാസ് പഠിച്ചത്.

5. തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ ഒന്നും പ്രതീക്ഷിക്കാതെയാ ണ് അദ്ദേഹം അതുതന്നത്. സന്ദർഭം വിശദമാക്കുക.
ആദ്യപാട്ട് പാടാനായി യേശുദാസ് മദ്രാസിലേക്കു പോകാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് സുഖമില്ലാതെ കിടപ്പിലായിരുന്നു. വരുമാനമൊന്നുമില്ല. ഒപ്പം വരാനും കഴിയില്ല. ടിക്കറ്റ് എടുക്കാൻപോലും പണമില്ലാതെയാണു യേശുദാസ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരനായ തങ്ങളാണ് എല്ലാറ്റിനും തുണയായി ഉണ്ടായിരുന്നത്. തങ്ങളുടെ ബാപ്പ തയ്ക്കാവുതങ്ങളും യേശുദാസിന്റെ അപ്പച്ചനും അടുത്ത കൂട്ടുകാരായിരുന്നു. പള്ളുരുത്തിയിലെ ടാക്സി ഡ്രൈവർ മത്തായിയുടെ കാറുമായി വന്ന് തങ്ങൾ യേശുദാസിനെ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽവേ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. കൈയിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു യേശുദാസ് തങ്ങളോടു പറഞ്ഞു സങ്കടപ്പെടുന്നത് മത്തായിച്ചേട്ടൻ കേട്ടു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യേശുദാസിന് മത്തായിച്ചേട്ടൻ പോക്കറ്റിൽ നിന്ന് പതിനാറുരൂപ ഒരു മടിയും കൂടാതെ എടുത്തുകൊടുത്തു. തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം ആ പണം കൊടുത്തതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

♦ പദപരിചയം
• മതദ്വേഷം - മതവിരോധം
• സോദരത്വേന - സഹോദരതുല്യം
• സത്ത - കഴമ്പ്, ഉണ്മ, നന്മ
• ശിപാർശ - അന്യനുവേണ്ടി നടത്തുന്ന നിവേദനം
• തുണ - കൂട്ട്, സഹായം
• പരുക്കൻ - പരുപരുത്ത

♦ ആദേശസന്ധി
• കൂട്ടത്തിൽ - കൂട്ടം + ഇൽ 
• ശബ്ദത്തിൽ - ശബ്ദം + ഇൽ 
• മനസ്സിൽ - മനസ്സ് + ഇൽ

♦ ദ്വിത്വസന്ധി
പഠനത്തിരക്ക് - പഠന + തിരക്ക്
• പുതുയുഗപ്പിറവി - പുതുയുഗ + പിറവി

♦ ലോപസന്ധി
• ചേർന്നാണ് - ചേർന്ന് + ആണ്
• എന്തെങ്കിലും - എന്ത് + എങ്കിലും
• പാട്ടായിരുന്നു - പാട്ട് + ആയിരുന്നു
• കേട്ടിട്ടുണ്ടായിരുന്നു - കേട്ടിട്ട് + ഉണ്ടായിരുന്നു 
• സമ്പാദിച്ചതൊന്നും - സമ്പാദിച്ചത് + ഒന്നും

♦ ആഗമസന്ധി
• എവിടെയെങ്കിലും - എവിടെ + എങ്കിലും
• തുണയായി - തുണ + ആയി
• കൈയിൽ - കൈ + ഇൽ
• ഓർമ്മയില്ല - ഓർമ്മ + ഇല്ല
• അവിടെയെത്തിയ - അവിടെ + എത്തിയ

♦ പകരം പദങ്ങൾ
• ഓർമ്മ - സ്മൃതി, സ്മരണ, ചിന്ത, ആധ്വാനം 
• ദിവസം - ദിനം, വാസരം, അഹസ്
• ഗാനം - പാട്ട്, ഗീതി, ഗീതം
• വർഷം - ആണ്ട്, അബ്ദം, കൊല്ലം, വത്സരം

♦ വിഗ്രഹിച്ചെഴുതാം
• ജീവിതദർശനം - ജീവിതത്തിന്റെ ദർശനം 
• കാല്പാടുകൾ - കാലിന്റെ പാടുകൾ 
• പുതുയുഗപ്പിറവി - പുതുയുഗത്തിന്റെ പിറവി 
• മനഃസംതൃപ്തി - മനസ്സിന്റെ സംതൃപ്തി

♦ ചോറും പാട്ടും - സി. ആർ. ഓമനക്കുട്ടൻ
മനോഹരമായ ആലാപനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ മെഹ്ബൂബ് എന്ന ഗായകനെ കണ്ടുമുട്ടുന്ന രംഗമാണ് സി. ആർ. ഓമനക്കുട്ടൻ ചോറും പാട്ടും എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്. മെഹ്ബൂബ് എന്ന ഗായകന്റെ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണിത്.

♦ പാഠപുസ്തകത്തിലെ ചോദ്യവും ഉത്തരവും
♦ പ്രതികരണക്കുറിപ്പ്
“നിങ്ങള് ചോറുതന്നെന്നുവച്ച് നിങ്ങള് പാട്ടുനിറുത്താൻ പറഞ്ഞാൽ ഞാൻ നിറുത്തില്ല. നിങ്ങള് ചോറുതന്നതിന് നിങ്ങള് പറയുന്ന പാട്ട് ഞാനൊട്ട് പാടുകേമില്ല!" ഗായകന്റെ ഈ വാക്കുകൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി മാറുന്നത് എങ്ങനെയെന്ന് ചർച്ചചെയ്ത് പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
മെഹ്ബൂബ് എന്ന ഗായകന്റെ ഈ വാക്കുകൾ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്. ഭക്ഷണം നൽകി എന്നതുകൊണ്ട് കലാകാരൻ ആരുടെയും കല്പന അനുസരിക്കാൻ ബാധ്യസ്ഥനല്ല എന്നാണ് ഈ ഗായകൻ പറയുന്നത്. കലാകാരന് ഒരന്തസ്സ്, മാന്യത ഉണ്ട്. ദരിദ്രനാണെങ്കിലും അതിന് മാറ്റമൊന്നുമില്ല. ചോറുതന്നാൽ പകരം പാട്ടുപാടാം എന്ന് പറയുന്നതിൽ യാചനയുടെ ഭാവം ഉണ്ടായിരുന്നില്ല. അതിവിനയവും മെഹ്ബൂബിന്റെ ഭാവമായിരുന്നില്ല. മറ്റുള്ളവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നവനല്ല യഥാർത്ഥ കലാകാരൻ. കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം പ്രധാനമാണ്. ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള ഗായകനാണ് മെഹ്ബൂബ്. ആത്മാവുള്ള പാട്ടുകൾ പാടണമെങ്കിൽ സ്വാതന്ത്ര്യം ഉണ്ടാവണം. സ്വാതന്ത്ര്യത്തിൽ നിന്നാണ് യഥാർത്ഥ സർഗാത്മകത ഉറവെടുക്കുന്നത്. ആഹാരം നൽകി എന്നതിന്റെ പേരിൽ തന്നെ ആർക്കും നിയന്ത്രിക്കാനാവില്ല എന്നുകൂടിയാണ് അദ്ദേഹം പറയുന്നത്. 

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

Post a Comment

0 Comments